District News
തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അസോസിയേഷന്റേയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന് സ്മാര്‍ട്ട് ക്ലാസ് റൂമില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഉദ്ഘാടനം ചെയ്തു.കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്, കെ.പി.അനീഷ്, കെ. പ്രിയേഷ്, എന്‍.വി. രമേശന്, എം.കെ. സാഹിദ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സഹോദരങ്ങളെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മഡോണ വീട്ടില്‍ ജെ. പ്രിന്‍സ് (29), സഹോദരന് ജിന്റോ (27) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്ഐ എഡ്വേര്‍ഡ് ഗ്ലാഡ്വിന്, സിപിഒ ആര്. മണികണ്ഠന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ശനിയാഴ്ച വൈകിട്ട് 5.45ഓടെ നോര്‍ത്ത് പാലത്തിന് താഴെയായിരുന്നു സംഭവം. ജോലി തേടി കൊച്ചിയില്‍ എത്തിയതായി പറയുന്ന പ്രതികള്‍ പാലത്തിന് താഴെ ഇരിക്കുകയായിരുന്നു. ഈ സമയം ജീപ്പില്‍ ഇതുവഴി കടന്നുപോയ എസ്ഐ എഡ്വേര്‍ഡ് ഗ്ലാഡ്വിന് ഇവിടെ ഇരിക്കരുതെന്നും സ്ഥലമത്ര നല്ലതല്ലെന്നും സഹോദരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മാറാമെന്ന് ഇരുവരും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി.
15 മിനിറ്റ് കഴിഞ്ഞ് മറ്റൊരു ആവശ്യത്തിനായി തിരിച്ചുവരുമ്പോള്‍ ഇരുവരും അവിടെത്തന്നെയുണ്ടായിരുന്നു. പന്തികേട് തോന്നി വിവരങ്ങള്‍ തിരക്കാന്‍ തുനിഞ്ഞതോടെ സഹോദരങ്ങള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പ്രതികള്‍ എസ്ഐയുടെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ ജീപ്പിന്റെ വലതുവശത്തെ മിറര്‍ തകര്‍ന്നു.
ഇതില്‍നിന്ന് ചില്ല് കൈക്കലാക്കി പ്രതികള്‍ പോലീസിനു നേരേ തിരിഞ്ഞെങ്കിലും ഇവരെ കീഴ്പ്പെടുത്തി. ചില്ല് കൊണ്ടാണ് എസ്ഐക്കും സിപിഒയ്ക്കും മുറിവേറ്റത്. പ്രതികള്‍ വയര്‍ലെസിന്റെ ആന്റിന നശിപ്പിച്ചതായും പോലീസ് പറഞ്ഞു. പിടിയിലായ പ്രിന്‍സ് പോക്സോ കേസടക്കം 12ഓളം കേസുകളില്‍ പ്രതിയാണ്. ഇവര്‍ എന്തിനാണ് കൊച്ചിയിലെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തമ്പാനൂരിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രാജാജി നഗർ സ്വദേശി സൂരജാണ് അറസ്റ്റിലായത്.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. റോഡിൽ ബഹളമുണ്ടാക്കിയ യുവാക്കളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം മർദിക്കുകായിരുന്നു.
ഒളിവിൽ പോയ അഭിരാം, സിബിൻ എന്നിവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസുകാർ മരിച്ചു. റിസർവ് പോലീസ് ഇൻസ്പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്.
രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയിൽ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിൽ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: കേരള പോലീസിലെ ഒൻപത് ഉദ്യോഗസ്ഥർക്ക് ഐപിഎസ് ലഭിച്ചു. സർവീസിലുള്ളവരും വിരമിച്ചവരും ഉൾപ്പെടെയുള്ള ഒൻപത് ഉദ്യോഗസ്ഥർക്കാണ് 2023- 24 വർഷത്തെ ഐപിഎസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്.
2023ലെ പട്ടികയിൽ ഉൾപ്പെട്ട എ. നാസിം (മറൈൻ എൻഫോഴ്സ്മെന്റ്), 2024ലെ പട്ടികയിലെ എൻ. രാജൻ (എസ്പി, കെഎസ്ഇബി വിജിലൻസ്), ജി. സാബു (എസ്പി, എസ്എസ്ബി കോഴിക്കോട് റേഞ്ച്), പി. വിക്രമൻ (വിജിലൻസ് ഓഫീസർ, എക്സൈസ്) എന്നിവർക്കും സർവീസിൽനിന്ന് വിരമിച്ച സി.എസ്. ഷാഹുൽ ഹമീദ്, ബി. കൃഷ്ണകുമാർ, പ്രീജിഷ് തോട്ടത്തിൽ, ഇ.എൻ. സുരേഷ്, എ.യു. സുനിൽ കുമാർ എന്നിവർക്കുമാണ് ഐപിഎസ് ലഭിച്ചത്.
Kerala
കൊച്ചി: യുവാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ഇവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് പോലീസുകാർ ഇവരെ മർദിക്കുകയായിരുന്നു. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുളവുക്കാട് പോലീസ് കേസെടുത്തത്.
പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ റൂറൽ എസ്പി മുനമ്പം ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി.
District News
കാസർഗോഡ്: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാസർഗോഡ് റോയൽ കൺവൻഷൻ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി വിജയഭരത് റെഡ്ഡി, അഡീഷണൽ എസ്പി സി.എം. ദേവദാസൻ , സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജില്ലാ സെക്രട്ടറി പി. രവീന്ദ്രൻ, ട്രഷറർ വി. ഉണ്ണികൃഷ്ണൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുധീഷ്, എം. സദാശിവൻ, കെ. അജിത, ഇ.വി. പ്രദീപൻ, ടി. ഗിരീഷ് ബാബു, പി. പ്രമോദ്, കെ.കെ. രതീശൻ, വി.ടി. സുഭാഷ് ചന്ദ്രൻ, എം. സന്തോഷ്, കെ.പി.വി. രാജിവൻ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികൾ പരിഹാരിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ 16ന് രാവിലെ 11ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
എംഎസ്പി, ഐആര്‍ബി, എസ്ഐഎസ്എഫ്, വനിതാ ബറ്റാലിയന് എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്.
പരാതികള്‍ ഫെബ്രുവരി അഞ്ചിനകം ലഭിക്കേണ്ടതാണ്. spctalks.pol@kerala. gov.in എന്ന ഇമെയില്‍ വിലാസത്തിലാണ് അയയ്ക്കേണ്ടത്.
National
ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദം കുറയ്ക്കാൻ അവധി നൽകുന്നത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനത്തിനും വിവാഹ വാർഷിക ദിനത്തിനും കാഷ്വൽ ലീവ് അനുവദിക്കാൻ അനുമതി നൽകുന്ന സർക്കുലറാണ് പുറത്തിറക്കിയത്.
പോലീസുകാരുടെ ജോലിയും ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്താനും മനോവീര്യം ഉയർത്താനും ലക്ഷ്യമിട്ടാണ് കർണാടക സംസ്ഥാന പോലീസ് ആസ്ഥാനം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രധാന ദിവസങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്നും ഉത്തരവിൽ പറയുന്നു.
ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ അവധി നൽകുന്നത് കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും മാനസികമായി പുതുജീവൻ നേടാനും സഹായിക്കും. ഇത് ജോലിയിലുള്ള സംതൃപ്തി വർധിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അതുവഴി സേനയിലെ ജോലി മെച്ചപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.
കർണാടക ഡിജിപിയും ഐജിപിയുമായ ഡോ. എം.എ. സലീം ആണ് സർക്കുലർ പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ഈ ഉത്തരവ് ഒരുപോലെ നടപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
District News
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പു കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് ജില്ാ പോലീസ് മേധാവി സസ്പന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് പ്രതികളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ 6.60 ലക്ഷം രൂപ വാങ്ങിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
ഗുജറാത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് അവിടെ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിരുന്നു. പ്രതികള്‍ കുറുപ്പംപടി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ ലോക്കല്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു.
ഇതോടെ പ്രതികളെ കണ്ടെത്തിയ കുറുപ്പംപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പണം നല്‍കിയില്ലെങ്കില്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളില്‍ നിന്ന് 3.30 ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു ഇതില്‍ നിന്ന് ഗുജറാത്തിലെ പോലീസുകാര്‍ക്ക് 60,000 രൂപ നല്കി. ബാക്കി ആറ് ലക്ഷം രൂപ കുറുപ്പടിയിലെ ഉദ്യോഗസ്ഥര്‍ വീതംവച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്.
പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും, ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടർന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
Kerala
ചാത്തന്നൂർ: രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്ത് വിരമിച്ചവരെയാണ് പുതിയ ദൗത്യം ഏല്പിക്കുന്നത്. എഡിജിപി (ഇന്റലിജൻസ്) യുടെ നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുക. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരാൾ വീതമുണ്ടാകും. ഇവരുടെ ഫയൽ എസ്എച്ച്ഒമാർ കൈകാര്യം ചെയ്യണം.
സ്പെഷൽ ബ്രാഞ്ച് എസിപി/ഡിവൈഎസ്പി മാർക്കാണ് ഇവർ റിപ്പോർട്ട് നല്‍കേണ്ടത്. നിലവിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഓരോ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, ജില്ലാ സ്പെഷൽ ബ്രാഞ്ച് എന്നിവയിൽനിന്നുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമേയാണ് ഇപ്പോൾ ഇത്തരം നിയമനം. ഇവർക്ക് ശമ്പളത്തിനു പകരം പോലീസ് വെൽഫെയർ ഫണ്ടിൽ നിന്നുള്ള ഓണറേറിയമായിരിക്കും നല്‍കുക.
പോലീസ് സേനയെ സഹായിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. ക്രമസമാധാന വിഷയങ്ങൾ, രാഷ്ട്രീയ സംഘട്ടന സാധ്യതകൾ, ക്രിമിനൽസിനെക്കുറിച്ചുള്ള വിവരങ്ങൾ, വർഗീയസംഘർഷ സാധ്യതകൾ, തീവ്രവാദ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ക്രമസമാധാന ലംഘനങ്ങൾക്കും എല്ലാ സാധ്യതകളും മുൻകൂട്ടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യുകയാണ് ദൗത്യം.
NRI
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം.
മെൽബണിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള പോർപങ്കാ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിൽ തെരച്ചിൽ നടത്താൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കവേയാണു വെടിവയ്പുണ്ടായത്.
കുറ്റകൃത്യം നടത്തിയശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.